ഇരിങ്ങാലക്കുട: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് എഡ്യു ക്കേഷണല്‍ ഹബ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും
നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. 2025 സംസ്ഥാന ബജറ്റില്‍ ആറുകോടി രൂപ അനുവദിക്കപ്പെട്ട പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികള്‍ നേരത്തെ ആരംഭിച്ചിരുന്നു. ഇത് അന്തിമഘട്ടത്തിലാണ്.
പ്രൈവറ്റ് ബസ് സ്റ്റാൻഡിനോടുചേര്‍ന്ന് കിടക്കുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് എഡ്യുക്കേഷണല്‍ ഹബ് ഉയരുക. പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്തെ പ്രധാന സ്ഥാപനമായ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ കേരള(സിവില്‍ സര്‍വീസ് അക്കാദമി), അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് ), കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക്, സംഗമഗ്രാമ മാധവന് പഠന ഗവേഷണകേന്ദ്രം, അച്ചടി പഠനരംഗത്തെ സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റ്, നിര്‍ദിഷ്ടസ്ഥലത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് എന്നീ സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ ഇരിങ്ങാലക്കുട എഡ്യുക്കേഷണല്‍ ഹബ്ബില്‍ പ്രവര്‍ത്തനം ആരംഭിക്കുക.
എഡ്യുക്കേഷണല്‍ ഹബ് നിര്‍മാണത്തിന്റെ നോഡല്‍ ഓഫീസര്‍ പി. സുരേഷ്, ആര്. ഇന്ദുലാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.